*ലോക് ഡൗണിൽ
ഒരു ബഹിരാകാശ യാത്ര*
('ചന്ദ്രനിലേക്കുള്ള നിങ്ങളുടെ യാത്ര' എന്ന മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചത്)
മാളവിക പ്രമോദ്
X A
അപ്രതീക്ഷിതമായാണ് ആ വിളി വന്നത്. നാസയിൽ നിന്നും ഒരു വിളി സാധാരണക്കാരിയായ ഒരു പത്താം ക്ലാസുകാരിയെ ഞെട്ടിക്കുന്നതായിരുന്നു. സ്വപ്നത്തിൽ മാത്രം കണ്ട ചന്ദ്രോപരിതലം നേരിൽ കാണാൻ ഒരു സുവർണ്ണാവസരം!
എന്താണ് ചെയ്യേണ്ടത്, ഏത് വേഷം ധരിക്കും, എങ്ങനെ മുടി കെട്ടും തുടങ്ങിയ നൂറായിരം സംശയങ്ങൾ കൊണ്ട് അച്ഛനെയും അമ്മയെയും ഞാൻ ബുദ്ധിമുട്ടിച്ചു. പക്ഷെ, സംശയങ്ങളൊക്കെ നീക്കുന്നതായിരുന്നു നാസയുടെ മെയിൽ.
ഞങ്ങൾ 6 പേരായിരുന്നു ചന്ദ്രയാത്രയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. റഷ്യ, ഫ്രാൻസ്, നോർവെ, അമേരിക്ക, ന്യൂസ് ലാൻ്റ് എന്നീ രാജ്യങ്ങൾക്കു പുറമെ ഇന്ത്യയിൽ നിന്ന് ഈ ഞാനും!
അങ്ങനെ ആ ദിവസം വന്നെത്തി. ലോക്ഡൗൺ ഒന്നും ഞങ്ങളുടെ യാത്രയെ ബാധിച്ചില്ല. അമേരിക്ക വരെ വിമാനത്തിൽ. അവിടന്ന് ഞായറാഴ്ച ഇന്ത്യൻ സമയം രാവിലെ 10 മണിക്ക് ഞങ്ങളെയും വഹിച്ചു കൊണ്ട് പേടകം കുതിച്ചു. ആദ്യമേ പറഞ്ഞതു പോലെ എനിക്ക് വിൻഡോ സൈഡിലെ സീറ്റ് തന്നെ കിട്ടി.
പഞ്ഞി മേഘങ്ങൾ കടക്കും വരെ ഭൂമിയിലെ കാഴ്ചകൾ കാണാമായിരുന്നു. വലിയ വലിയ പർവ്വതങ്ങളും ജലാശയങ്ങളും നേർത്ത രൂപങ്ങളായി കണ്ടു. തുടർന്ന് പുറം കാഴ്ചകൾക്ക് ഇരുളിമ ഏറി. പെട്ടെന്ന് ചുറ്റിലും ഞങ്ങളെ നോക്കി കണ്ണു ചിമ്മുന്ന നക്ഷത്രക്കുഞ്ഞുങ്ങൾ! പൊട്ടിച്ചിതറിയ മാല മുത്തുകൾ പോലെ അവ ചിതറിക്കിടക്കുന്ന കാഴ്ചകൾ. അകലെ, ബഹിരാകാശ കാഴ്ചകൾക്കിടയിൽ ഒരു ചെറിയ പൊട്ട് പോലെ നമ്മുടെ ഭൂമി !!
ഭാരമില്ലാത്ത അവസ്ഥയിൽ ഞങ്ങൾ പേടകത്തിനുള്ളിൽ ഒഴുകി നടന്നു. രസകരമായിരുന്നു ആ അനുഭവം. പ്രശാന്തസമുദ്രത്തിൻ്റെ അടുത്തായിട്ടാണ് പേടകം ലാൻ്റ് ചെയ്തത്. മഹാഭാഗ്യമെന്നു പറമെന്ന് പറയട്ടെ, ആദ്യം ചന്ദ്രനിൽ ഇറങ്ങാൻ നിയോഗിക്കപ്പെട്ടത് ഈ ഞാനായിരുന്നു! ചന്ദ്രനിലേക്ക് വലതുകാൽ വെച്ച് ഇറങ്ങിയ ഞാൻ ആദ്യം ചെയ്തത് ചന്ദ്രോപരിതലത്തിൽ നിന്നും ഒരു പിടി മണ്ണ് വാരി എൻ്റെ ബാഗിലിടുകയായിരുന്നു.
തുടർന്ന് ഞങ്ങൾ ആറ് പതാകകൾ അവിടെ നാട്ടി. പാറിപ്പറക്കുന്ന നമ്മുടെ ത്രിവർണ്ണ പതാകയുടെ ചുവട്ടിൽ നിന്നും ഒരു സെൽഫി എടുക്കാനും ഞാൻ മറന്നില്ല.
കൊറോണ ഇല്ലാത്ത ഒരിടം എന്ന സവിശേഷതയും ഞങ്ങൾ അനുഭവിച്ചു. കവികൾ വിവരിക്കുന്ന അത്രയൊന്നും സൗന്ദര്യമില്ലാത്ത ചന്ദ്രോപരിതലത്തിലെ കിടങ്ങുകളും മറ്റും ഞങ്ങൾ പകർത്തി.
മടക്കയാത്രയാണ്. തിരികെ ഭൂമിയിൽ എത്തുന്ന നിമിഷം എന്നെ പൊതിയുന്ന ക്യാമറക്കണ്ണുകൾ ഓർത്ത് ഞാൻ വിൻഡോ സൈഡിൽ ഇരുന്നു. ദൂരെ ഭൂമി കാണാമായിരുന്നു, നമ്മുടെ സുന്ദരമായ ഭൂമി.
'നിലാവിന്റെ നാട്ടിലേക്ക്' (ചാന്ദ്രദിന വീഡിയോ):
No comments:
Post a Comment