നൂറ്റാണ്ടിന്റെ മഹാവ്യാധിയായ കൊവിഡ് നമുക്ക് നൽകിയത് നാളിതുവരെ നമ്മൾ കണ്ടിട്ടും കേട്ടിട്ടും സങ്കല്പിച്ചിട്ടും പോലുമില്ലാത്ത ജീവിതാനുഭവങ്ങളാണ്.
കൊറോണയ്ക്കെതിരെ വീട്ടിലിരുന്ന് കൊണ്ട് സുരക്ഷിതരായി നാം യുദ്ധം ചെയ്തു കൊണ്ടിരിക്കെ തന്നെ നമുക്ക് ചുറ്റുമുള്ളതിനെ കാണാനും കൂടെയുള്ളവരെ അറിയുവാനും പുതിയ കാര്യങ്ങൾ പഠിക്കുവാനും ലോക്ക്ഡൗൺ കാലഘട്ടം സഹായകമായി. ഒന്നിനും സമയമില്ലെന്ന് പറഞ്ഞ് ഓടി നടന്നിരുന്നവർ വീടിനുള്ളിൽ തളച്ചിടപ്പെട്ടു. ലോക്ക്ഡൗൺ, ഹോട്ട്സ്പോട്ട്, കണ്ടൈൻമെന്റ് സോൺ, ക്വാറന്റൈൻ തുടങ്ങിയ പദങ്ങൾ ഏറ്റവും കൂടുതൽ റേറ്റിങ്ങുള്ള പദങ്ങളായി. പലരും അന്യം നിന്നുപോയ വായന പൊടിതട്ടിയെടുത്തു.
പുറം ലോകവുമായി സ്വതന്ത്രമായി ഇടപഴകിയിരുന്നപ്പോൾ നാം മനസ്സിലാക്കാതിരുന്ന പല പുറം കാഴ്ചകളൂം നാം അകത്തിരുന്ന് കൊണ്ട് അറിഞ്ഞു. അക്കിത്തം പറഞ്ഞ പോലെ മുറ്റത്ത് വർഷം തോറും വിടർന്ന് വാടാറുള്ള മുക്കുറ്റിപ്പൂവിന് അഞ്ചിതളാണെന്നും നിലപ്പനപ്പൂവിന് ആറിതളാണെന്നും നാം തിരിച്ചറിഞ്ഞു. പൂക്കൾ വിടരുന്നതും പൂമ്പാറ്റകൾ പാറി നടക്കുന്നതും പക്ഷികൾ ചിലക്കുന്നതും നവ്യാനുഭവങ്ങളായി.
ഭൂമിയിൽ നന്മ നശിച്ചുപോയിട്ടിലെന്ന തിരിച്ചറിവും ലോക്ക്ഡൗൺ കാലത്ത് നമുക്കുണ്ടായി. ഈശ്വരൻ
പോലും കൈവിട്ട അവസ്ഥയിൽ മനസ്സുകൊണ്ടും ശരീരം കൊണ്ടും കൂടുതൽ ശുചിത്വം പാലിച്ചും വിശക്കുന്നവന്
ഒരു നേരത്തെ ആഹാരം നൽകിയും സഹജീവി സ്നേഹം പ്രകടിപ്പിച്ചും അവനവൻ തന്നെ ഈശ്വര തുല്യനായി. പണക്കാരനും പാവപ്പെട്ടവനും ജാതിമതവർഗ്ഗ വ്യത്യാസമില്ലാതെ ഒരേ ചികിത്സയും ഒരേ ഭക്ഷണവും ലഭിക്കുന്ന സോഷ്യലിസവും കൊറോണക്കാലത്ത് നാം കണ്ടു.
ആർഭാടങ്ങളില്ലാതെയും ജീവിക്കാമെന്നായി. പറമ്പിലെ ചക്കയും ചേനയും ചീരയുമൊക്കെ അടുക്കളയിലെ
താരങ്ങളായി. അടുക്കളത്തോട്ടങ്ങൾ ഒരുക്കുക മാത്രമല്ല, നമ്മുടെ
കുഞ്ഞുങ്ങളെ അതിന് പ്രേരിപ്പിക്കുകയും ചെയ്തു. കൊറോണയെ ഇന്ന് നമ്മൾ എങ്ങനെയാണോ കാണുന്നത്
അതുപോലെ ഇത്രനാളും മനുഷ്യനെ ഭയത്തോടെ നോക്കിക്കണ്ടിരുന്ന പ്രകൃതിയെ നമ്മൾ സ്നേഹിച്ചു
തുടങ്ങി. ലോകമെമ്പാടുമുള്ള പരിസ്ഥിതിപ്രവർത്തകർ കാലങ്ങളായി അലമുറയിട്ടുകൊണ്ടിരിക്കുന്ന പല പാരിസ്ഥിതികപ്രശ്‌നങ്ങൾക്കും നിമിഷനേരംകൊണ്ട് പരിഹാരം കാണാൻ കൊറോണയെന്ന കുഞ്ഞു വൈറസിന് സാധിച്ചു.
അന്തരീക്ഷ മലിനീകരണം, ആഗോള താപനം, ശബ്ദ മലിനീകരണം ജലമലിനീകരണം എല്ലാം ലോക്ക്ഡൗൺ കാലത്ത്
കുറഞ്ഞു.
കൊവിഡ് പിടിച്ച ലോക്ക്ഡൗൺ കഷ്ടകാലത്ത് വീടുകളിൽ കുടുങ്ങിയവർക്ക് സമൂഹമാധ്യമങ്ങൾ വലിയരീതിയിൽ ആശ്വാസമായിട്ടുണ്ട്. നമ്മുടെ മനസ്സിൽ കുറച്ചെങ്കിലും ആശ്വാസം പകരാനും കളി ചിരികൾ സമ്മാനിച്ച് സന്തോഷകരമാക്കിത്തീർക്കാനും ദൃശ്യമാധ്യമങ്ങളും സമൂഹമാധ്യമങ്ങളും സഹായകമായി.. ലോക്ക് ഡൗൺകാലത്ത് അപ് ലോഡ് ചെയ്യപ്പെട്ട ചില ന്യൂജൻ വീഡിയോകൾ നമ്മെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. പണിയൊന്നുമില്ലാതെ വീടുകളിൽ കുത്തിയിരുന്ന് മടുത്തവരുടെ പാചക പരീക്ഷണങ്ങളുടെ കാലഘട്ടം കൂടിയാണ് ലോക്ക്ഡൗൺ കാലമെന്ന് അതിൽ പലതും നമ്മെ ഓർമ്മിപ്പിച്ചു. പാചകത്തിന്റെ ആദ്യാക്ഷരം പോലും അറിയാത്ത ചിലർ അടുക്കളയിൽ കയറിയത് ചിരിക്ക് ഏറെ വക നൽകി. ചക്കക്കുരു തൊട്ട് പ്ലാവില വരെ ഇക്കൂട്ടരുടെ പാചക പരീക്ഷണങ്ങളിൽ ബലിയാടുകളായി. ബോധവൽക്കരണത്തിന്റെ ഭാഗമായി കേരള പൊലീസ് പോലും ഇക്കാലത്ത് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നു.
ലോക്ക്ഡൗൺ
കാലത്ത് നമ്മുടെ സ്കൂൾ വാട്സാപ്പ് ഗ്രൂപ്പും ഏറെ സജീവമായിരുന്നു. നമ്മൾ സഹപ്രവർത്തകർ
ചൂണ്ടയിട്ടതും ചക്കയിട്ടതും ചമ്മന്തി പരീക്ഷിച്ചതുമെല്ലാം അപ്പപ്പോൾ നമ്മൾ അറിഞ്ഞു
കൊണ്ടിരുന്നത് ഇതേ ഗ്രൂപ്പിലൂടെയായിരുന്നു.
കൊവിഡ് നൽകിയ തടങ്കലിനും ഭയപ്പെടുത്തുന്ന ആശങ്കകൾക്കുമിടയിൽ ഗ്രൂപ്പിൽ ചിലരിട്ട നർമ്മം കലർന്ന പോസ്റ്റുകൾ അല്പനേരത്തേക്കെങ്കിലും കൊറോണയുടെ ഭീകരതയെ മറക്കാൻ സഹായകമായി.
ലോക്ക്ഡൗൺ
കാലത്തെ ബോറടി മാറ്റാനും കൊറോണയോടുള്ള ഭയം മാറിക്കിട്ടാനുമായി ഗ്രൂപ്പിലെ ഒരധ്യാപകന്റെ ഉപദേശം
ഇങ്ങനെയായിരുന്നു:
ദയവായി വീട്ടിൽ ഇരിക്കുക.
ബോറടി മാറ്റാൻ സ്വന്തം കല്യാണ വീഡിയോ കാണുക.
കൊറോണയോടുള്ള
ഭയം പോകും.
100 % ഉറപ്പ്.!
കൊറോണ വൈറസ് ബാധിച്ചാൽ പ്രകടമാകുന്ന രോഗലക്ഷണങ്ങളെക്കുറിച്ച് എല്ലാവരും ചർച്ചചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് മറ്റൊരധ്യാപകന്റെ വക ഇങ്ങനെ ഒരു പോസ്റ്റ് വന്നത്:
നിങ്ങൾക്ക് താഴെ പറയുന്ന ലക്ഷണങ്ങൾ ഉണ്ടോ..?
👉 തലവേദന
👉 ശരീര വേദന
👉 കാഴ്ചക്കുറവ്
👉 ശ്വാസനത്തിനുള്ള ബുദ്ധിമുട്ട് .
👉 ഉയർന്ന ശരീരോഷ്മാവ്.
👉 മാനസ്സിക പിരിമുറുക്കം
👉 ഉറക്കം ശരിയാകായ്ക
👉 ഇടയ്ക്കിടയ്ക്ക് ഞെട്ടൽ ഉണ്ടാകുക
👉 പെട്ടെന്ന് ദേഷ്യം വരികയും മറ്റുള്ളവരോട് ഇടപെടാൻ വിമുഖതയും ഉണ്ടാകുക
👉 തലകറക്കം ഉണ്ടാകുക.
ഇതൊക്കെ നിങ്ങൾക്കുണ്ടെങ്കിൽ ...
പേടിക്കേണ്ടതില്ല.... *ഇതൊന്നും കൊറോണ വൈറസ് മൂലമല്ല ..*
നിങ്ങൾ വിവാഹിതനാണെന്നതിന്റെ തെളിവാണ് ....
😀😀😀😜
ജാതക പ്രകാരം ദീര്ഘായുസ്സുള്ളവർ മാസ്ക് ധരിക്കണോ :)🤔🤔🤔🤔🤔🤔🤔
എന്ന ഒരാളുടെ ചോദ്യത്തിന് മറ്റൊരാളുടെ മറുപടി ഇങ്ങനെയായിരുന്നു.
:
വേണ്ട .. മൂക്കിൽ പഞ്ഞി വെച്ചാൽ മതി
😁😁😁😁
ലോക്ക്ഡൗൺ കാലത്ത് പുറത്ത് ഹോട്ടലുകളൊന്നും തുറക്കാത്ത സാഹചര്യത്തിൽ ഗ്രൂപ്പിൽ ഒരധ്യാപകന്റെ വിലപ്പെട്ട ഉപദേശങ്ങൾ ഇങ്ങനെ പോകുന്നു:
വീട്ടിലിരിപ്പാണ് 21 ദിവസം..
താഴെക്കാണുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക 🥴🤪
1.ചായ ,കാപ്പി തുടങ്ങിയവയ്ക്ക് ഭാര്യയെ ഇടയ്ക്കിടയ്ക്ക് ബുദ്ധിമുട്ടിക്കാതിരിക്കുക .. (പകരം ഒരു ഫ്ലാസ്ക്കിൽ വേണ്ടത് ഒരുമിച്ചു ഉണ്ടാക്കിച്ചു വെയ്ക്കുക)ഒരു പൊട്ടിത്തെറി ഒഴിവാക്കാനിതു ഉപകരിക്കും
2. കൈ പല തവണ നന്നായി സോപ്പിട്ടു കഴുകണം. അതിനു മുൻപ് അടുക്കളയിലൂടെ ചുമ്മാ ഒന്നു ചുറ്റിക്കോളണം എന്തെങ്കിലും തിളയ്ക്കുന്നതൊക്കെ കണ്ടാൽ വെറുതേ ഇളക്കണം.അപ്പോൾ നമ്മൾ ഹെൽപ്പ് ചെയ്തതായൊക്കെ ഒരു ഫീൽ തോന്നും..
3. ഒരു കാരണവശാലും എന്തെങ്കിലും ഇഷ്ടായില്ലെങ്കിലും മിണ്ടരുത് .. (മുന്നിലുള്ള പത്തിരുപത് ദിവസങ്ങളെ നമ്മൾ മുന്നിൽ കാണണം..)
4. ഇടയ്ക്കിടയ്ക്ക് നീ വല്ലാതെ മെലിഞ്ഞു(തടിച്ചെങ്കിലും ഒരിക്കലും സത്യം പറയരുത്) നീ നിന്റെ ആരോഗ്യം കൂടി നോക്കണോട്ടോ എന്നൊക്കെ തട്ടിവിടണം..(അത് ഭാര്യയിൽ എന്നെ ഇങ്ങേര് ശ്രദ്ധിക്കുന്നുണ്ട് എന്ന തോന്നലുണ്ടാക്കും)
5.പിടിച്ചാൽ കിട്ടാത്ത സാമ്പാറു പോലുള്ള കറികൾ ഉണ്ടാക്കുമ്പോൾ ഞാനുണ്ടാക്കാമെന്ന് പറയണം.. (വായിലു വച്ചു കൂട്ടാൻ കൊള്ളില്ലാത്തതാകും എന്നറിയാവുന്നതു കൊണ്ട് ചത്താലും സമ്മതിക്കില്ല)
7. വീട് വൃത്തിയാക്കുന്നത് കണ്ടാലുടനെ നാല് തുമ്മല് തുമ്മിക്കോളണം.. (ചൂല് കൈയിൽ വരാനുള്ള സാധ്യത ഒഴിവാക്കാം)
8. ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ എന്തൊരു സ്വാദ്..!! എന്തൊരു രുചി എന്നൊക്കെ പറയണം(കൂടുതൽ രുചികരമായ ഭക്ഷണപദാർത്ഥങ്ങൾ സൃഷ്ടിക്കപ്പെടാൻ ഇത് ഉപകരിച്ചേക്കും)
9. ഇടയ്ക്ക് ഭാര്യ വീട്ടിലേക്ക് വിളിച്ച് അളിയന്റേയും , അമ്മായി അമ്മയുടെയും സുഖ വിവരങ്ങൾ അന്വേഷിക്കണം(ഉറക്കെ ഫോണിലൂടെ വർത്തമാനം പറയണം, ഭാര്യ കേൾക്കണം. ഇത് കുറേയൊക്കെ പല ടാസ്ക്കുകളിൽ നിന്നും നമ്മളെ രക്ഷപെടുത്തും)
10.ഭാര്യക്ക് കണ്ണിൽ കണ്ടു കൂടാത്ത ആരെക്കുറിച്ചെങ്കിലും ചുമ്മാ സംസാരം തുടങ്ങി വെറുതേ അവരെ ചീത്ത പറയുക(ഭാര്യയുടെ മാനസീകോല്ലാസത്തിന് ഇത് നല്ലതാണ്)
10. റെസ്റ്റ് എടുത്തു മടുക്കുമ്പോൾ ഉറങ്ങണം. (ഉറക്കം മുടക്കരുത്.)
ഓർക്കുക ...ലോക്ക് ഡൗൺ സമയത്ത് വഴക്കുണ്ടായാൽ ബാറില്ല... കൂട്ടുകാരുടെ വീട്ടിൽ കയറ്റില്ല.. ഒഫീഷ്യൽ ടൂറുകളില്ല.. എന്തിന്?പെരുവഴി പോലും ഉണ്ടാകില്ല.. വീട്ടിലിരിക്കുന്ന ഭാര്യയുടെ വായിൽ നിന്നു മാത്രമല്ല.. പുറത്തിറങ്ങിയാൽ പോലീസുകാരുടെ വായിൽ നിന്നു കൂടി കേൾക്കേണ്ടിവരും!!!
NB: അനുഭവം ഗുരു എന്ന കമന്റ് നിരോധിച്ചിരിക്കുന്നു 🥴🤪
മറ്റൊരധ്യാപകൻ ലോക്ക്ഡൗൺ കാലത്ത് പക്ഷി നിരീക്ഷണത്തിലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ പോസ്റ്റും അതിനുള്ള അടിക്കുറിപ്പും സൂചിപ്പിക്കുന്നു.
"ഇത് എൻ്റെ വീട്ടിൽ വരുന്ന പക്ഷികളാണ്"
ഇക്കൂട്ടത്തിൽ എടുത്ത് പറയേണ്ടത് നമ്മുടെ ചിത്രകലാധ്യാപകൻ ഹാരിസ് മാഷിന്റെ വീട്ടു മതിലിനെക്കുറിച്ചാണ്. തന്റെ സഹജമായ ജന്മവാസന കൊണ്ട് അദ്ദേഹം ലോക്ക്ഡൗൺ കാലം ശരിക്കും മുതലാക്കി. വീടിന്റെ ചുറ്റുമതിൽ മുഴുവനും അദ്ദേഹം മനോഹരങ്ങളായ ചിത്രങ്ങളാക്കി മാറ്റി.
ഹാരിസ് മാഷുടെ മതിൽച്ചിത്രങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് കൊണ്ട് ബ്രഷ് കൈയിലെടുത്ത് വര തുടങ്ങി എന്ന് പറഞ്ഞു കൊണ്ട് മറ്റൊരധ്യാപകന്റെ പോസ്റ്റും ശ്രദ്ധേയമായി. ആരെങ്കിലും അത് വിശ്വസിച്ചുവോ ആവോ..
നമ്മുടെ ഓഫീസ് ജീവനക്കാരൻ രാജീവേട്ടന്റെ വീട്ടിൽ ഈയിടെ പോയപ്പോൾ വീടിനകത്തും ഷോക്കേസിലും ജനലിലുമെല്ലാം നിറയെ ചിത്രങ്ങൾ... എല്ലാം ലോക്ക്ഡൗൺ കാലത്ത് വരച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. രാജീവേട്ടന്റെ ഒരു നിമിഷരചനയും ലോക്ക്ഡൗൺ കാലത്ത് ആരോ ഗ്രൂപ്പിലിടുകയുണ്ടായി
രാജീവൻ തൈക്കണ്ടിയുടെ നിമിഷ രചന....
വേറെ ചിലരാകട്ടെ ഗ്രൂപ്പിലൂടെ പല വിധ ഗെയിമുകളിലും നേരംകൊല്ലിപ്പരിപാടികളിലും മുഴുകി.
അധ്യാപികമാരിൽ ചിലരെങ്കിലും ലോക്ക്ഡൗൺ കാലത്തെ വിരസത അകറ്റിയത് പലവിധ പാചക പരീക്ഷണങ്ങളിൽ മുഴുകിക്കൊണ്ടായിരുന്നു. കലേശ്വരി ടീച്ചർ പരമ്പരാഗതമായ ചക്ക വിഭവങ്ങളിൽ മുഴുകിയപ്പോൾ
സോഫി ടീച്ചർ ചേന ഫ്രൈ കിണ്ണപ്പത്തിരി, ചിക്കൻ റോസ്റ്റ് തുടങ്ങിയ വ്യത്യസ്തവും പുതുമയുള്ളതുമായ വിഭവങ്ങളുമായി ഗ്രൂപ്പിൽ നിറഞ്ഞു നിന്നു.
സോഫി മിസിന്റെ ചില പാചകക്കുറിപ്പുകൾ ഇനി വായിക്കാം:
ചേന പൊരിച്ചത്
ഈ ലോക്ക് ഡൗൺ കാലത്ത് പറമ്പിൽ ചേനകിട്ടാനുവർക്ക് ഉണ്ടാക്കാൻ പറ്റിയ ഒരു റെസിപ്പി പറയാം . ചേന പൊരിച്ചത് കഴിച്ചിട്ടുണ്ടോ, അടിപൊളി ടേസ്റ്റാണ്. വളരെ കുറച്ച് സാധനം കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു ഡിഷ് ആണ് ഇത്._
ചേരുവകൾ
_ചേന - 200 ഗ്രാം,_
_മുളകുപൊടി - ഒരു ടീസ്പൂൺ_
_മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ_
_ചിക്കൻ മസാല - ഒരു ടീസ്പൂൺ_
_ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ_
ഉപ്പ് - ആവശ്യത്തിന്_
_വെളിച്ചെണ്ണ അല്ലെങ്കിൽ ഓയിൽ - ആവശ്യത്തിന്_
തയ്യാറാക്കുന്ന വിധം
ചേന ചതുരത്തിൽ അത്യാവശ്യം വലുപ്പത്തിൽ കട്ട് ചെയ്തെടുക്കണം._
അതിനുശേഷം മസാല പൊടികൾ ചേർത്ത് 15 മിനിറ്റ് സെറ്റ് ആക്കാൻ വേണ്ടി മാറ്റി വെക്കണം._
അതിനുശേഷം വെളിച്ചെണ്ണയിലോ ഓയലിലോ വറുത്ത് എടുത്താൽ അടിപൊളി ചേന ഫ്രൈ തയ്യാറാകുന്നതാണ്
തീയ്യൽ
ചിക്കൻ റോസ്റ്റ്
ചിക്കൻ റോസ്റ്റ് നമുക്ക് ഇന്ന് കുക്കറിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം ._
ആവശ്യമായ ചേരുവകൾ
_ചിക്കൻ - 1 കിലോ (വലിയ കഷണങ്ങളായി മുറിച്ചത് )_
_കുരുമുളക് - 2 സ്പൂൺ_
_ബട്ടർ - 2 സ്പൂൺ_
_വെളുത്തുള്ളി പേസ്റ്റ് - 1 സ്പൂൺ_
_പച്ചമുളക് സോസ് - 1 സ്പൂൺ_
_തക്കാളി കെച്ചപ്പ് - 2 സ്പൂൺ_
_സോയ സോസ് - 1 സ്പൂൺ_
_ഉപ്പ് - ആവശ്യത്തിന്_
_എണ്ണ - പൊരിക്കാൻ ആവശ്യത്തിന്_
അലങ്കരിക്കാൻ
_ചെറുതായി അരിഞ്ഞ ക്യാരറ്റ് - 1 കപ്പ്_
_ചെറുതായി അരിഞ്ഞ ഉരുളക്കിഴങ്ങ് - 1 കപ്പ്_
_ബ്രോക്കോളി - 1 കപ്പ്_
തയ്യാറാക്കുന്ന രീതി
_ചിക്കൻ വലിയ കഷണങ്ങളാക്കി നുറുക്കിയതാണെന്ന് ഉറപ്പ് വരുത്തുക .രണ്ടു മുഴുവൻ കാലുകളും നെഞ്ചിന്റെ ഭാഗവും കാണാൻ നല്ല ഭംഗിയുണ്ടാകും .പ്രഷർ കുക്കറിൽ ചിക്കൻ കഴുകി ഇടുക .അതിലേക്ക് 2 സ്പൂൺ കുരുമുളക് പൊടി ഫ്രഷായതോ കടയിൽ നിന്നും പൊടിച്ചത് വാങ്ങിയതോ ഉപയോഗിക്കാം .കുരുമുളക് പൊടി ചിക്കനിൽ നന്നായി പുരട്ടുക .മുളക് ,തക്കാളി ,സോയ സോസുകൾ ചേർത്ത് ഒന്നുകൂടി നന്നായി ഇളക്കുക._
_ഇനി അതിലേക്ക് വെണ്ണ ,വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ഉപ്പുള്ള വെണ്ണയാണ് ഉപയോഗിക്കുന്നതെങ്കിൽ അതിലേക്ക് അധികം ഉപ്പ് ചേർക്കേണ്ടതില്ല. സോസുകൾക്കും ഉപ്പുള്ളതിനാൽ രുചി നോക്കിയശേഷം ചേർത്താൽ മതി .വെള്ളം ചേർക്കാതെ കുക്കർ അടച്ചുവച്ചു വേവിക്കുക._
_2 വിസിൽ വരും വരെ വേവിക്കുക .അപ്പോൾ ചിക്കൻ പകുതി വേവ് ആയിട്ടുണ്ടാകും. ചിക്കനെ വെള്ളമില്ലാതെ കുക്കറിൽ നിന്നും എടുത്തു മാറ്റുക. ഫ്രയിങ് പാനിൽ എണ്ണ ഒഴിച്ച് എണ്ണ ചൂടാകുമ്പോൾ ചിക്കൻ ഇട്ട് മീഡിയം തീയിൽ വച്ച് ഫ്രൈ ചെയ്യുക. ചിക്കൻ മുഴുവനായി വെന്തുകഴിയുമ്പോൾ കോരി മാറ്റുക._
അലങ്കരിക്കാൻ
_ചെറുതായി അറിഞ്ഞ ക്യാരറ്റ് കുറച്ചു എണ്ണയിലിട്ട് വറുക്കുക. ക്രിസ്പി ആകുമ്പോൾ ക്യാരറ്റ് കോരി മാറ്റുക. അതുപോലെ ഉരുളക്കിഴങ്ങും ചെയ്തെടുക്കുക. അതിനുശേഷം ഒരു പാനിൽ രണ്ടു കപ്പ് വെള്ളമെടുക്കുക. തിളച്ചതിനു ശേഷം ഉപ്പിട്ടിട്ട് ബ്രോക്കോളി അതിലേക്ക് ഇടുക. 2 മിനിറ്റ് അല്ലെങ്കിൽ ബ്രോക്കോളി ചെറിയ പച്ച നിറമാകുമ്പോൾ മാറ്റുക. ഒരു പാനിൽ വെണ്ണ ഇട്ട് ഉരുകുമ്പോൾ ചെറുതായി നുറുക്കിയ വെളുത്തുള്ളി ഇടുക._
_അതിന്റെ പച്ച മണം മാറുന്നതുവരെ വഴറ്റി അതിലേക്ക് ബ്രോക്കോളി ചേർത്ത് 5 മിനിറ്റ് വെണ്ണയിൽ വഴറ്റുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തുക. ചിക്കൻ റോസ്റ്റിനായി ഒരു പാത്രത്തിൽ ചിക്കൻ എടുത്തു അതിലേക്ക് വേവിച്ചപ്പോഴുള്ള വെള്ളം ഒഴിക്കുക. അതിലേക്ക് ക്യാരറ്റും ഉരുളക്കിഴങ്ങും അലങ്കരിച്ചു വശങ്ങളിലായി വെണ്ണയിലിട്ട ബ്രോക്കോളിയും വയ്ക്കുക. എന്നിട്ട് ചൂടോടെ വിളമ്പുക._
ആപ്പിൾ ജ്യൂസും വെള്ളരിക്ക ജ്യൂസും
കിണ്ണപ്പത്തിരി
_ഇഫ്താർ വിഭവങ്ങളിൽ പത്തിരി ഇനിയും ഉണ്ട് . അതാണ് കിണ്ണപ്പത്തിരി . പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങളാണു പത്തിരിക്കു പങ്കുവയ്ക്കാനുള്ളത്. തനി മലബാറി വിഭവമായ പത്തിരിക്കു മാപ്പിളപ്പാട്ടിന്റെ ചേലാണ്. ലളിതമായ രുചി. തനിനാടൻ രുചിക്കൂട്ട്. പത്തിരിതന്നെ പത്തുനൂറായിരം തരത്തിലുണ്ട് എന്നത് പ്രസിദ്ധമാണല്ലോ. അതിലൊരു കിടിലൻ വിഭവമാണ് കിണ്ണപ്പത്തിരി. ഒരു നാടൻ നാലുമണിപ്പലഹാരമാണ് കിണ്ണപ്പത്തിരി. ജീരകത്തിന്റെയും ചെറിയുള്ളിയുടെയും സ്വാദ് നാവിൽ ഇടയ്ക്കിടക്ക് വന്നു കുത്തും. അതോടെ അരിയുടെ രുചിക്കൂട്ടിന് ഇത്തിരി തലക്കനം കൈവരും._
_ഇതിന് സിംപിൾ രുചിക്കൂട്ട് ആണുള്ളത്. ഒരു കപ്പ് പച്ചരിയും ഒരു കപ്പ് സാധാരണ അരിയും ഒന്നിച്ച് വെള്ളത്തിൽ മൂന്നു നാലു മണിക്കൂർ കുതിർത്ത് വയ്ക്കുക. അതിന് ശേഷം അരി നന്നായി കഴുകിയെടുത്ത്, ഒരു മുറി തേങ്ങ ചിരകിയത്, ഒരു സ്പൂൺ പെരും ജീരകം, ഒരു നുള്ള് സാദാ ജീരകം, അരക്കപ്പ് ചെറിയ ഉള്ളി അരിഞ്ഞത്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് മിക്സിയിലിട്ട് ദോശമാവിന്റെ പാകത്തിൽ അരച്ചെടുക്കുക. ഇത് ഒരു പാത്രത്തിൽ ഒഴിച്ച് ആവിയിൽ വച്ച് വേവിക്കണം. തണുത്തതിന് ശേഷം കഴിച്ചുനോക്കൂ._
_ഒരു നാടന് വിഭവമാണ് കിണ്ണപ്പത്തിരി. അരികൊണ്ടുള്ള രുചികമായ ഈ പലഹാരം നല്ലൊരു നാലുമണി പലഹാരം കൂടിയാണ്. ജീരകത്തിന്റേയും ചെറിയുള്ളിയുടേയും സ്വാദ് കൂടി ചേരുമ്പോള് കിണ്ണ പത്തിരിക്ക് ഒരു പ്രത്യേക രുചി കൈവരുന്നു. ഇനി എങ്ങിനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം._
ചേരുവകള്
_പച്ചരി – ഒരു കപ്പ്_
_ചോറ്റരി- ഒരുകപ്പ്_
_തേങ്ങ ചിരകിയത് – ഒരു മുറി തേങ്ങയുടേത്._
_പെരുംജീരകം – ഒരു ടീസ്പൂണ്‍_
_നല്ല ജീരകം – ഒരു നുള്ള്_
_ചെറിയ ഉള്ളി അരിഞ്ഞത്- അര കപ്പ്_
_ഉപ്പ് – പാകത്തിന്_
ഉണ്ടാക്കുന്നവിധം
_പച്ചരിയും ചോറ്റരിയും ഒന്നിച്ച് വെള്ളത്തില് മൂന്ന് നാല് മണിക്കൂര് കുതിര്ത്ത് വെക്കുക. അതിന് ശേഷം അരി നന്നായി കഴുകിയെടുത്ത്, തേങ്ങ, പെരും ജീരകം,, നല്ല ജീരകം, ചെറിയ ഉള്ളി, ഉപ്പ് എന്നിവ ചേര്ത്ത് മിക്സിയിലിട്ട് ദോശമാവിന്റെ പാകത്തില് അരച്ചെടുക്കുക. ഇത് ഒരു പാത്രത്തില് ഒഴിച്ച് ആവിയില് വെച്ച് വേവിക്കുക. തണുത്തതിന് ശേഷം ബീഫോ, ചിക്കനോ, വെജിറ്റബിൾ കറിയോ കൂട്ടി കഴിക്കാം._
No comments:
Post a Comment